Monday, February 2, 2015

അടുക്കളമാലിന്യത്തില്‍ നിന്ന് പച്ചക്കറി കൃഷി

കൊച്ചി:മാലിന്യങ്ങളെ ഇനി ശാപമായി കരുതേണ്ട. വീട്ടില്‍ വിഷമയമില്ലാത്ത പച്ചക്കറി ഇല്ലെന്ന വിഷമവും ഇനി വേണ്ട. അടുക്കളയില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ വിഘടിപ്പിച്ച് പച്ചക്കറി കൃഷിക്കുതകുന്ന ജൈവവളമാക്കാനുള്ള മാര്‍ഗം ഇതാ തെളിയുന്നു. ഫ്ലാറ്റിലെ സ്ഥലപരിമിതിക്കുള്ളില്‍ പോലും പച്ചപ്പിന്റെ ഹരിതഭംഗി നുകരാനും നല്ല പച്ചക്കറി വിളയിക്കാനും ഇതുവഴി കഴിയും.

ഒരുസംഘം യുവ ശാസ്ത്രകാരന്‍മാരുടെ സംരംഭമായ ചേര്‍ത്തല കുത്തിയതോട്ടെ 'പെലിക്കന്‍ ബയോടെക് ആന്‍ഡ് കെമിക്കല്‍ ലാബ്' ഗവേഷണത്തിലൂടെ വികസിപ്പിച്ച 'പെല്‍റിച്ച് ഗാര്‍ഡന്‍ കിറ്റ്' എന്ന പ്രകൃതിദത്ത ഉത്പന്നമാണ് മാലിന്യ സംസ്‌കരണ മേഖലയിലും പച്ചക്കറി കൃഷിരംഗത്തും പ്രതീക്ഷ പകരുന്നത്. എറണാകുളത്തെ അന്ന മറിയ ഏജന്‍സീസാണ് ഇതിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

ചകിരിച്ചോറും കരിമ്പിന്‍ ചണ്ടിയും ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത പദാര്‍ത്ഥങ്ങള്‍ മാത്രമടങ്ങിയ പെല്‍റിച്ച് പ്ലാന്റിങ് മീഡിയ ആണ് ഇതിന്റെ അടിസ്ഥാന ഘടകം. ഒരുഗ്രാം പദാര്‍ത്ഥത്തില്‍ രണ്ടുലക്ഷത്തോളം സൂക്ഷ്മാണുക്കള്‍ ഉണ്ട്. മാലിന്യങ്ങളിലെ ജലാംശം ആഗിരണം ചെയ്യാനും ദുര്‍ഗന്ധം ഒഴിവാക്കാനും ഇതിന് കഴിയുമെന്ന് ലാബിന്റെ മാനേജിങ് ഡയറക്ടറായ ഡോ. സി.എന്‍. മനോജ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ബയോ ടെക്‌നോളജി വകുപ്പിന്റെ സഹായത്തോടെയാണ് ഈ ഉത്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ചെടിച്ചട്ടിയിലോ ഓയില്‍ ബാരലിലോ ഇത് ഒന്നരയിഞ്ച് കനത്തില്‍ നിരത്തി അതിന്മേല്‍ അതത് ദിവസത്തെ അടുക്കള മാലിന്യം നിക്ഷേപിക്കണം. പ്ലാസ്റ്റിക് വസ്തുക്കള്‍ നിക്ഷേപിക്കരുത്. എട്ട് ദിവസത്തിനകം മാലിന്യം പോഷകഗുണമുള്ള വളമായി മാറും. എല്ല്, മുള്ള്, മുട്ടത്തോട് എന്നിവ സംസ്‌കരിക്കപ്പെടാന്‍ 40 ദിവസം വരെ വേണ്ടിവരും. മാലിന്യത്തിന്റെ മുകളില്‍ പെല്‍റിച്ച് ഇടണം. ദിവസവും ഇത് തുടരണം. ചെടിച്ചട്ടി നിറഞ്ഞ് മാലിന്യം പൂര്‍ണമായി സംസ്‌കരിക്കപ്പെട്ടാല്‍ കൃഷി തുടങ്ങാം. മാലിന്യ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന ജൈവ വളം മറ്റു കൃഷികള്‍ക്കും ഉപയോഗിക്കാം. ദുര്‍ഗന്ധമില്ലാതെ മാലിന്യം സംസ്‌കരിക്കാമെന്നും ജൈവ മാലിന്യങ്ങള്‍ ഏറെയുള്ള ഹോട്ടലുകളിലും മറ്റും ഇതിന് ഏറെ സാധ്യതകള്‍ ഉണ്ടെന്നും അന്ന മറിയ ഏജന്‍സീസിന്റെ മാനേജിങ് പാര്‍ട്ട്ണര്‍ ഫ്രാന്‍സിസ് മുക്കണ്ണിക്കലും പാര്‍ട്ണര്‍ ഏണസ്റ്റ് ജൂഡും അവകാശപ്പെടുന്നു.

ഫ്രാന്‍സിസ്, അടുക്കളയില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്ന് വാഴയും ഏണസ്റ്റ് ചീരയും കൃഷി ചെയ്ത് പരീക്ഷണം വിജയകരമെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഈ ഉത്പന്നത്തിന് കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പര്‍ച്ചെയ്‌സ് എന്‍ലിഷ്‌മെന്റ് സര്‍ട്ടിഫിക്കറ്റും ഇന്‍ഡോ സെര്‍ട്ടിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ടെന്ന് ഫ്രാന്‍സിസ് പറഞ്ഞു.

ചില ഹോട്ടലുകള്‍ ഈ രീതിയിലുള്ള മാലിന്യ സംസ്‌കരണത്തിന് സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. കോര്‍പ്പറേഷനുകള്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും ഗ്ലാസ്സ്, പ്ലാസ്റ്റിക്, സംസ്‌കരിക്കാന്‍ പറ്റാത്ത മാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി പൊതുകേന്ദ്രത്തില്‍ എത്തിച്ചു നല്‍കിയാല്‍ എടുക്കുമെന്ന് ഇവര്‍ പറഞ്ഞു. ജൈവിക രീതിയിലുള്ള മാലിന്യ സംസ്‌കരണം പ്രചരിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ശാഖകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി പാര്‍ട്ണര്‍മാര്‍ പറഞ്ഞു. അഞ്ച് പായ്ക്കറ്റ് പെല്‍റിച്ച് മീഡിയ, അഞ്ച് ചെടിച്ചട്ടി, മറ്റ്‌പോഷകങ്ങള്‍ ലഭിക്കുന്നതിനുള്ള ജൈവ വളം, ജൈവ കീടനാശിനി, വിത്തുകള്‍, വളര്‍ച്ച വേഗത്തിലാക്കാനുള്ള ബയോ ബൂസ്റ്റ് തുടങ്ങിയവ അടങ്ങിയ പായ്ക്കറ്റിന് 980 രൂപയാണ് വില. ഫോണ്‍:ഫ്രാന്‍സിസ് മുക്കണ്ണിക്കല്‍ -9446400181,ഡോ. മനോജ് -9447365542

Source:http://www.mathrubhumi.com/agriculture/story-243312.html

No comments:

Post a Comment