Monday, February 2, 2015

വേങ്ങേരിയുടെ സ്വന്തം പാമ്പ് വഴുതിന

അരമീറ്ററോളം വരുന്ന വഴുതിന; ഈ 'പാമ്പ് വഴുതിന' വേങ്ങേരിക്കാരുടെ സ്വന്തം.'വേങ്ങേരി വഴുതിന' കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രത്യേക പരിഗണനയുള്ള മുന്തിയ ഇനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രചരിപ്പിക്കാനായി പ്രവര്‍ത്തിച്ച കോഴിക്കോട് വേങ്ങേരിയിലെ 'നിറവ്' കാര്‍ഷിക കൂട്ടായ്മയ്ക്കും അംഗീകാരം. ഇത് കണ്ടെത്താനും പ്രചരിപ്പിക്കാനും 101 കുടുംബങ്ങള്‍ ചേര്‍ന്ന സംഘം കൂട്ടായി യത്‌നിച്ചു. 2009-ല്‍ ഒരുലക്ഷം തൈകള്‍ ഉത്പാദിപ്പിച്ച് പ്രചരിപ്പിച്ചതിലൂടെയാണ് വഴുതിനയിലെ ഈ മികച്ച ഇനം അടുക്കളയിലെ ഹരമായത്.

വടകരയില്‍ നിന്ന് വിത്ത് കൊണ്ടുവന്ന് കൃഷിചെയ്ത നിറവിലെ അംഗം ഗീതാ ദേവദാസിന്റെ കൃഷിയിടത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ച് വിത്ത് ശേഖരിച്ചിരുന്നു. 49 സെ.മീറ്റര്‍ വരെ നീളംവരുന്ന കായകളുള്ളതിനാല്‍ പാമ്പ് വഴുതിന (സ്‌നേക്ക് ബ്രിന്‍ജാള്‍) വിഭാഗത്തില്‍പെടുത്താമെന്ന് ഇതിനെ വിശദമായ പഠനത്തിന് വിധേയമാക്കിയ വെള്ളായനി കോളേജ് ഓഫ് ഹോര്‍ട്ടി കള്‍ച്ചറിലെ ഡോ. പി. ഇന്ദിര പറയുന്നു.

ശരാശരി നീളം 44 സെ.മീറ്ററും വണ്ണം 12.5 സെ.മീറ്ററുമുള്ള കായകളില്‍നിന്ന് അഞ്ച് ഗ്രാം വരെ വിത്തും ലഭിക്കും. കടുംവയലറ്റ് നിറമുള്ള ഇതിന് ചവര്‍പ്പുരസം കുറവാണെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. താരതമ്യേന ഉയരക്കൂടുതലുള്ള ചെടിയെങ്കിലും മൂന്നുവര്‍ഷംവരെ വിളവെടുപ്പ് സാധ്യമാകുന്നതിനാല്‍ അടുക്കളത്തോട്ടത്തിലേക്ക് ഉചിതമാണ്. ഒരു സീസണില്‍ മാത്രം ചെടിയൊന്നിന് ശരാശരി 1.75 കി.ഗ്രാം ഉത്പാദനം ഉണ്ടാകും.

മെയ് മാസത്തില്‍ വിത്തുകള്‍ പാകി ജൂണ്‍ മാസത്തില്‍ തൈകള്‍ പറിച്ചുനടാം. ചാണകമോ മണ്ണിര കമ്പോസ്റ്റോ വളമായി ചേര്‍ത്തുകൊടുക്കാം. എല്ലുപൊടി, കുറഞ്ഞ അളവില്‍ ചാരം എന്നിവയും ഉചിതമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനും കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും വര്‍ഷങ്ങളായി നിറവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് പറയുന്നു. (ഫോണ്‍: 9447276177).

Source:http://www.mathrubhumi.com/agriculture/story-421557.html

No comments:

Post a Comment